കര്‍ബല വിസ്മരിക്കേണ്ടുന്ന കഥനമോ ??

'മുഹമ്മദ് നബി [സ] യില്‍ നിന്നും ഇമാം അലിയിലൂടെ' എന്ന ഖിലാഫത്ത് വിഷയത്തിലെ ഷിയീ വീക്ഷണത്തെ അപഹസിക്കുവാന്‍  ഷിയീവിരുദ്ധര്‍‍ സര്‍വ സാധാരണമായി ഉന്നയിക്കാറുള്ള  ആക്ഷേപമാണ്
 കുടുംബ വാഴ്ച്ചാ വാദം എന്നത്. എന്നാല്‍ യസീദിന്‍റെ മംലൂക്കീയത്തിനെ ന്യായീകരിക്കുന്നതിനായി ഈ മുടന്തന്‍ ന്യായത്തെ പോലും ബലിയറുത്തുുകൊണ്ടാണ് നവംബര്‍ മാസം15'  (മുഹറം 37ആം ലക്കം) ശബാബ് വാരിക ഹുസെനീയത്തിനെതിരില്‍ വാള് വീശിയത്.
ഇതില്‍ 'കര്‍ബല വിസ്മരിക്കേണ്ട കഥനങ്ങളേ ചൊല്ലി വിലപിക്കുകയോ ' എന്ന തലക്കെട്ടോടെ വന്ന ഐം ഐം നദവിയുടെ കവര്‍സ്റ്റോറിയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണയായ സഗതിയും.
രാജ ഭരണത്തെ ഇസ്ലാം എതിര്‍കുന്നില്ല എന്ന് പച്ചയായി പറയുന്ന എംഎം നദവിയുടെ പ്രസ്തുത ലേഖനം കര്‍ബല വിസ്മരിക്കേണ്ട കഥനമാണെന്നതാണ് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും.
കാലങ്ങൾക് ഇപ്പുറവും  ബദറും ഉഹദും ഖൈബറുമൊക്കെ ഉശിരോടെ ഓർമ്മിക്കുന്ന മുസ്ലിം മില്ലത്തിന്ന്  കര്ബലാ സ്മരണയെ  മാത്രം അസംഗതമെന്നു വിധിക്കുന്നവരെ ആദ്യമായി വായിച്ച  ചിലരെങ്കിലും ആശുറാ മജ്ലിസുകളെ പ്രചാരമുക്തമാക്കാൻ വെമ്പുന്നവർ മറതിയുടെ ഇരുട്ടറയിലടച്ചു മറച്ചുപിടിക്കുന്ന ചരിത്ര ഭാഗങ്ങൾ തേടി ഇറങ്ങിയിട്ടുണ്ടാകണം. 

വിശ്വാസി സമൂഹത്തിന്‍റെ സ്മൃതി മണ്ടലങ്ങളില്‍ നിന്നും കര്‍ബലയുടെ കഥന ഭാരം ഉച്ഛാടനം ചെയ്യുന്നതിലെ വ്യഗ്രതയില്‍ നദ്‌വി എഴുന്നള്ളിക്കുന്ന തട്ടു പൊളിപ്പന്‍ വാദങ്ങള്‍ വായനക്കാരെ കര്‍ബലയിലെത്തിച്ചു കെെയ്യൊഴിയുകയാണ് ചെയ്യുന്നത്‌ . രണ ഭൂമിയിലെ ശരിപക്ഷമേതെന്നറിയാതെ , യസീദി നോ അതോ ഇമാം ഹുസെെനോ ആര്‍കാണ് പിഴവുപറ്റിയിരിക്കുന്നതെന്നതിൽ യാതൊരു വ്യക്തതയും ഇല്ലാതെ ആശയക്കുഴപ്പത്തിലാകുന്ന  വായനക്കാരെ  നദവി കര്‍ബലയില്‍ ഉപേക്ഷിക്കുന്നു.
 ഈ വായനക്കാരുടെ കരം പിടിച്ച് കര്‍ബല യുടെ പിന്നാമ്പുറവും പൂമുഖവും കെെവഴികളും ചുറ്റക്കാണിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ കുറിപ്പ്.

എംഎം നദ്‌വി പറയുന്നതിങ്ങനെ.മഹാനായ ഹുസെെന്‍(റ) അദ്ധേഹത്തിന്‍റെ നിയോഗ ദൗത്യം പൂര്‍ത്തിയാക്കി പരലൊകത്തേക്ക് യാത്രയായി. അതില്‍ അദ്ധേഹത്തിന് വല്ല തെറ്റും സംഭവിച്ചിട്ടുണ്ട് എങ്കില്‍ അല്ലാഹു പൊറുത്തു കൊടുക്കട്ടെ.

 ഇമാം ഹുസെന് ഒരു നിയോഗ ദൗത്യം ഉണ്ടായിരുന്നു എന്ന് തുറന്നംഗീകരിക്കുമ്പോള്‍ ആ ദൗത്യമാകട്ടെ പൂര്‍ത്തിയാക്കപ്പെട്ടു എന്ന് നദവി തന്നെ പറയുകയും ചെയ്യുന്നു, അതേ സമയം അതില്‍ ഇമാം ഹുസെെന് വല്ല പിഴവും സംഭവിച്ചിട്ടുണ്ടൊ എന്ന് അനാവശ്യമായി വ്യാകുലപ്പെടുകയും ഒപ്പം ഇമാമിന്‍റെ പാപ മോചനത്തിനായി പ്രര്‍ത്ഥിക്കുകയും ചെയ്യുന്നു!
ഇന്‍റര്‍ നെറ്റില്‍ നിന്നും ഒരു സുഹൃത്തിന്‍റെ പങ്കിടലിലൂടെ അവിചാരിതമായി ശബാബിന്‍റെ ഈ കവര്‍ സ്റ്റോറി വായിക്കാനിടയായ എനിക്ക് ചിരിക്കണമോ കരയേണമൊ  എന്നറിയാതെ കുഴങ്ങുന്ന മാനസീകാവസ്ഥകളാണ് ലേഖനത്തിന്‍റെ പലഭാഗങ്ങളും സമ്മാനിച്ചത്. ഇമാം ഹുസെനില്‍ നിയുക്തമായിരുന്നു എന്ന് നദവി പോലും സമ്മതിക്കുന്ന 'നിയോഗ ദൗത്യം ' പൂര്‍ത്തീകരിക്കുന്നതില്‍ ഇമാമിന് തെറ്റു പറ്റുകയില്ലെന്നും നദവിയെ പോലെയൊരാളുടെ പ്രര്‍ത്ഥനകൊണ്ട് പൊറുക്കപ്പെടേണ്ട പിഴവുകളൊന്നും തന്നെ അതില്‍ അദ്ധേഹത്തിന് സംഭവിച്ചിട്ടില്ല എന്നും വിശ്വസിക്കുന്ന ഒരു ഷിയി ആയത് കൊണ്ടാണോ ഈ  അനുഭവമെന്ന് പലവട്ടം ഞാന്‍ സ്വയം ചോദിച്ചു. പക്ഷെ കര്‍ബലയോര്‍ത്തു കരയാറുള്ള , അഹ്ലുബെത്തിലെ ഇമാമീങ്ങളെ പിന്‍പറ്റുന്ന ഒരു ഷിയാ മുസ്ലിമിന്ന്  പുറമെ സുന്നീ സ്രോതസുകളില്‍ നിന്നു മതം പഠിക്കുകയും സുന്നീ ഉലമാക്കളെ  പിന്‍പറ്റുകയും ചെയ്യുന്ന ഒരു സുന്നീ മുസ്ലിമിനു തന്നെയും അംഗീകരിക്കാനാവാത്ത വികല വാദങ്ങളാണല്ലോ ഇവയെല്ലാം എന്ന് വേഗത്തില്‍ തിരിച്ചറിയുകയും ചെയ്തു.
നദ്വിയുടെ വാദഗതികള്‍ ചരിത്ര സത്യങ്ങളോടു മല്ലിടുന്ന വിധം നിക്ഷ്പക്ഷ  മതികളും സത്യാന്വേഷികളുമായ വായനക്കാര്‍ക് വേണ്ടി ലഘുവായി വിവരിക്കാം.( നവംബര്‍ 15 ലെ 37 ആം ലക്കം ശബാബ് കവര്‍ സ്റ്റോറി ' കര്‍ബല വിസ്മരിക്കെണ്ട കഥനങ്ങളെ ചൊല്ലി വിലപിക്കുകയോ' വായിച്ചിട്ടുള്ളവര്‍കായി വിശേഷിച്ചും)
                  
ഇമാം ഹുസെെനേ കുറിച്ച് ലോകനുഗ്രഹി മുഹമ്മദ് മുസ്ഥഫ(സ) യുടെ വാക്കുകള്‍ ചിലത് സുന്നീ ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നതിങ്ങനെ കാണാം.
                   
                 '' ഹുസെെന്‍ എന്നില്‍ നിന്നും ഞാന്‍ ഹുസെെനില്‍ നിന്നുമാണ്''
( മുസ്നദ് ഇബ്നു ഹംബല്‍ വാല്യം 4  പേജ് 172 ,etc)
                      
നബി (സ) അരുളി.
''ഹസെെനും ഹുസെെനും എന്‍റെ മക്കളാണ് അവരെ സ്നേഹിച്ചവര്‍ എന്നെ  സ്നേഹിച്ചു എന്നെ സ്നേഹിച്ചവരൊ അവര്‍ അല്ലാഹുവിനെ സ്നേഹിച്ചവരും അല്ലാഹുവിനെ സ്നേഹിച്ചവര്‍ സ്വര്‍ഗാവകാശികളുമാണ്,
ആര് അവരോട് വിദ്ധ്വേഷം പുലര്‍ത്തിയോ അവര്‍ എന്നോട് വിദ്ധ്വേഷം പുലര്‍ത്തിയവരും അതുവഴി അതുവഴി അല്ലാഹുവോട് വിദ്ധ്വേഷം  പുലര്‍ത്തിയവരും, അവരാകട്ടെ നരകത്തിലേക്ക് ഏറിയപ്പെടുന്നവരുമാണ് ''
( മുസ്തദ്റക്ക് സഹീഹെെന്‍ വാല്യം 3  പേജ് 166, etc)

                       നബി(സ) അലിയോടും ഫാത്തിമയോടും ഹസന്‍ ഹുസെെന്‍ എന്നിവരോടുമായി പറയുകയുണ്ടായി ''നിങ്ങളോട് യുദ്ധം ചെയ്തവരോട് ഞാന്‍ യുദ്ധം ചെയ്യുന്നവനും നിങ്ങളോട് സമാധാനം പുലര്‍ത്തിയവരോട് ഞാന്‍ സമാധാനത്തിലുമാണ്. ''
(തിര്‍മിദി വാല്യം 5 പേജ് 699 ,etc )

നിക്പക്ഷവും വിശദവുമായ നിലയില്‍ ചരിത്രം ഗ്രഹിക്കുന്നവര്‍ക് അംഗീകരിക്കാനാകാത്ത അബദ്ധ ജഡിലമായ വാദഗതികള്‍ കുത്തിനിറച്ച ഒരു ലേഖനമായിപ്പോയി  എംഎം നദവിയുടേത്. ചരിത്രജ്ഞാനമുള്ളവരാരെങ്കിലും യസീദിനെതിരില്‍ വായ തുറക്കാന്‍ മുതിരുന്ന പക്ഷം അതിനും നദവിയുടെ നിരോധനമുണ്ട്!.
പ്രവാചകനെ അക്ഷരം പ്രതി അനൂസരിക്കുകയും പിന്‍തുടരുകയും ചെയ്ത യഥാര്‍ത്ത അനുചരന്‍മാര്‍ക്  വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിശേഷണങ്ങള്‍  ഓരോന്നായുദ്ധരിച്ച് യസീദടക്കമുള്ളവര്‍ ഈ സുകൃതവാന്‍മാരുടെ ഗണത്തിലാണെന്ന ധാരണയുണ്ടാക്കി, സഹാബത്തിനെ കുറ്റം പറയല്‍ അപരാധമാണെന്ന സുന്നീ സിദ്ധാന്തത്തിലുടക്കി എംഎം നദവി അത് ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.

 പൂര്‍ത്തിയാക്കി പരലോകത്തേക്ക് യാത്രയായത്' എന്ന് നദവി തന്നെ പറയുന്ന  ഇമാം ഹുസെെന്‍റെ നിയോഗ ദൗത്യത്തില്‍ മുആവിയയുടെ മകനും മദ്ധ്യപാനിയും സ്വവര്‍ഗാനുരാഗിയും സര്‍വോപരി സത്യനിഷേധിയുമായ യസീദിനെ മുസ്ലിം ഉമ്മത്തിന്‍റെ സര്‍വാധിപതിയായി വാഴിക്കുന്നതിനോട് ജീവന്‍കൊടുത്തും വിയോജിക്കുക എന്നതും ഉള്‍പെട്ടിരുന്നോ എന്ന് നമുക്ക് വഴിയേ മനസിലാക്കാം.

എംഎം നദവി പറയും പോലെ തന്‍റെ പിതാവിന്‍റെ കെെക്ക് അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു എന്ന ഒരേ ഒരു കുറ്റ കൃത്യം മാത്രമായിരുന്നോ യസീദിനെതിരായ കുറ്റ പത്രത്തിലുണ്ടായിരുന്നത്(അതാകാട്ടെ ഒരു കുറ്റമല്ല എന്ന് രാജവാഴ്ച മത ദൃഷ്ട്യാ തെറ്റല്ലെന്നു പറഞ്ഞുകൊണ്ട് നദവി തന്നെ  വിധിക്കുന്നു) എന്നും ഇതിനായി സുന്നീ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതുണ്ട് , അതിനായി ഒരു ചെറിയ ശ്രമമാകാമടുത്തത്.

ഇസ്ലാമിന്‍റെയും പ്രവാചകന്‍റെയും ബദ്ധവെെരിയായി ശത്രുപക്ഷത്തെ നയിക്കുകയും ഒടുവില്‍ മക്കാവിജയത്തോടെ നില്‍ക കള്ളിയില്ലാതെ ഇസ്ലാമാശ്ലേഷിക്കുകയും ചെയ്ത അബൂസുഫ്യാന്‍ എന്ന ഖുറൈഷി പ്രമാണിയുടെ  മകനായ മുആവിയ ഇബ്നു അബുസുഫ്യാനും  അയാളുടെ മകന്‍ യസീദിബ്നു മുആവിയയും ഇസ്ലാമീക ലോകത്തിന്‍റെ കനക സിംഹാസനത്തിലേക്കെത്തിയ വഴികള്‍ ചതിവും കുതന്ത്രലും കൊലയും കൊള്ളിവയ്പുമടക്കമുള്ള ഹീനകൃത്യങ്ങളുടെ നീണ്ട പട്ടികകളോടുപമിക്കാന്‍ പോന്നവയാണ്.
ഇത് വ്യക്തമായി അറിവുള്ളത് കൊണ്ടാവണം
 ഭരണാധികാരി ഏതു നിലക്ക് തിരഞ്ഞെടുക്കപ്പെടുന്നു എന്നതല്ല മറിച്ഛ് തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി എങ്ങനെ ഭരിക്കുന്നു എന്നതാണ് വിഷയം
എന്ന നിലപാടിലേക്ക് എംഎം നദ്വിയെത്തുന്നത്. അംഗീകരിക്കാവതല്ലെങ്കിലും  നദ്വിയുടെ ഈ കാഴ്ചപ്പാടിനെ  മാനധണ്ഢമാക്കി  വിചാരണ ചെയ്താല്‍ പോലും മുആവിയയെയും  മകന്‍ യസീദിനേയും കുറ്റ വിമുക്തരാക്കാന്‍ തക്ക പഴുതുകളൊന്നും നമുക്ക് ലഭിക്കയില്ല.

ഖിലാഫത്തു വിഷയത്തില്‍ ചില ഭിന്നിപ്പുകള്‍  നിലനില്‍കെ‍ മൂന്നാം ഖലീഫയായ ഉസ്മാൻ ഇബ്നു അഫ്‌വാനെ അദ്ധേഹത്തിന്‍റെ ചില ഭരണ പരാജയങ്ങളുടെ പേരില്‍ പ്രധിക്ഷേധക്കാര്‍ ഉപരോധിക്കുകയും വീട്ടുതടങ്കലിലാക്കുകയും, അവസരം മുതലെടുത്ത് ചില വെെരികള്‍ അദ്ധേഹത്തെ നിഷ്ഠൂരം വധിക്കുകയുമുണ്ടായി. ഈ സംഭവത്തിനു ശേഷം ഇസ്ലാമീക ലോകത്തുണ്ടായ ഫിത്നകളും ഭിന്നതകളും നാമേവര്‍കും അറിവൂള്ള സംഭവങ്ങളാണ്.
തന്‍റെ കുടുംബ ബന്ധുവായ ഉസ്മാന്‍റെ രക്തത്തിന് പ്രതികാരം എന്ന ആവശ്യം ഉന്നയിച്ച്, പുണ്യ നഗരങ്ങളും അതിലെ സഹാബത്തടക്കമുള്ള ജനങ്ങളും തിരഞ്ഞെടുത്ത ഹസ്രത്ത് അലി (റ) യുടെ ഖിലാഫത്തിന് ബെഅത്ത് ചെയ്യാന്‍ കൂട്ടാക്കാതെ, വിശ്വാസികള്‍ പരസ്പരം നിണം ചീന്തിയ സിഫിന്‍ - നഹര്‍വാന്‍ യുദ്ധത്തിന്ന് വഴിവച്ച് ഒടുവില്‍ 'ഉസ്മാന്‍റെ രക്തത്തിനുള്ള പ്രതികാരം' ഏന്ന ആവശ്യം വിമത രാജ്യത്തിന്‍റെ അധിപസ്ഥാനം എന്ന ആവശ്യത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് തന്‍റെ അധികാര മോഹത്തിനും കപടതക്കുമുളള അടയാളങ്ങള്‍ ചരിത്രത്താളുകളില്‍ നമുക്കായി ശേഷിപ്പിച്ച മുആവിയ ഇബ്നു അബീ സുഫ്യാന്‍ എന്ന ദുഷ്ടലാക്കുകാരന്‍.
നബി കുടുംബത്തൊടു പുലര്‍ത്തിപ്പോന്ന വെറുപ്പും ശത്രുതയും , വംശാധിപത്യ മോഹങ്ങളുടെ അന്തത ബാധിച്ച് ചെയ്തു തുലച്ച അപരാധങ്ങളുമൊക്കെ ഇയാളുടെ ഭരണ നേട്ടങ്ങളായി എണ്ണേണ്ടുന്ന ഗതികേട് നദവിമാര്‍ക് വന്നു ഭവിക്കാമൊ!
 
നഹര്‍വാന്‍ യുദ്ധ ഭൂമിയിലെ ഭിന്നതയില്‍ നിന്നും ഉടലെടുത്ത ഖവാരിജ് വിഭാഗത്തിന്‍റേത് എന്ന് സംശയിക്കുന്ന ഒളിയാക്രമണത്തില്‍ നമസ്കാര മധ്യേ വെട്ടേറ്റു വീണ ഇമാം അലി (അ) യുടെ രക്തസാക്ഷിത്വത്തോടെ , ഇസ്ലാമീക രാഷ്ടത്തില്‍ ഇമാം ഹസന്‍റെ ഖിലാഫത്തിന് ഏതു വിധേനയും തടയിടാന്‍ നബി കുടുംബത്തിനും വിശ്വാസി സമൂഹത്തിനും എതിരില്‍ പടയൊരുക്കം നടത്തികൊണ്ട് മുആവീയ വീണ്ടും  രംഗത്തിറങ്ങുകയുണ്ടായി. 
ഫിത്നകളുമായി മുആവിയുടെ രണ്ടാം പടയൊരുക്കം മുസ്ലിം ഉമ്മത്ത് പരസ്പരം പൊരുതി മരിക്കുകയും ചെയ്യുന്ന  മറ്റൊരു സായുധ കലഹത്തിന്  വഴിവയ്കുമെന്ന ആശങ്ക ഉയര്‍ത്തി. ഇതിനെ തുടര്‍ന്ന് ഉമ്മത്തിന്‍റെ നന്‍മ കാംഷിച്ചു കൊണ്ട് മുസ്ലിം  സമൂഹത്തിന്‍റെ സ്വസ്ഥ ജീവിതത്തിനായി കരാറുകളോടും വ്യവസ്ഥകളോടും കൂടെ  മുആവിയക്ക് രാഷ്ട്രീയാധികാരം കെെമാറാന്‍ ഇമാം ഹസന്‍ നിര്‍ബന്ധിതനായി തീരുകയും  ചെയ്തു.

എന്നാല്‍  കരാറുകള്‍ പാലിക്കാമെന്ന വ്യാജേന അധികാരം കെെക്കലാക്കിയ മുആവിയ മകന്‍ യസീദിനെ ഖലീഫയായി  വാഴിക്കുന്നതിനും കുടുംബ വാഴ്ച സ്ഥാപിക്കുന്നതിനും ഈ കരാറുകള്‍ തടസമെന്ന് കണ്ട് ഇമാം ഹസനെ ചതിവില്‍ പെടുത്തി വിഷപ്രയോഗത്തിലൂടെ വധിക്കുകയായിരുന്നു. ഇസ്ലാമീക സമൂഹത്തോടും നബി കുടുംബത്തോടും മുആവിയ ചെയ്ത വഞ്ചനയുടെ പരിണതിയായിരുന്നു മുസ്ലിം ഉമ്മത്തിലെ  ആദ്യ രാജവാഴ്ചയും ആധിപത്യവും.

മുസ്ലിം  സമൂഹത്തില്‍ വീണ്ടും ഉണ്ടായേക്കാവുന്ന ഒരു  രക്തചൊരിച്ചില്‍  ഒഴിവാക്കുവാനാഗ്രഹിച്ച ഇമാം ഹസന് തനിക്കു ചുറ്റുമുള്ള പ്രഖ്യാപിത  പിന്തുണകളില്‍ പലതിന്‍റെയും കപടമുഖത്തെ കുറിച്ചും മുആവിയയുടെ ചാണക്യ സൂത്രങ്ങളെ കുറിച്ചും വ്യക്തമായ ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ  ഉപാധികളോടെ രാഷ്ട്രീയാധികാരം കെെമാറുന്നതിന് ഇമാം ഹസന്‍(അ) മുആവിയയുമായി ഉടമ്പടിയുണ്ടാക്കുകയാണ് ചെയ്‍തത് . മുആവിയ നേരിട്ട് തനിക്കൊരു പിന്‍ഗാമിയെ നിശ്ചയിക്കയില്ല എന്നതും മുആവിയക്ക് ശേഷം ഇതിനുള്ള അധികാരം ഇമാം ഹസനിലേക്കു മടങ്ങുന്നതാണെന്നതും  കരാറിലെ പ്രധാന വ്യവസ്തകളായിരുന്നു. പള്ളിമിമ്പറുകളില്‍ നിന്നും ഇമാംഅലിയെ  ശപിക്കുന്നതടക്കം  മുആവിയയുടെ അറിവോടെ  തുടർന്നു  പോന്നിരുന്ന ദുര്‍നടപടികളുടെ നിരോധനം വരെ  പ്രസ്തുത കരാറിലെ വ്യവസ്തകളായിരുന്നു. മുആവിയക്കും ഇമാം ഹസനുമായുള്ള കരാറിലെ സുപ്രധാന ഉടംബടികളിലൊന്ന്
ഇബ്നു കസീറില്‍ നിന്നും ഇപ്രകാരം വായിക്കാം.

'ഹസന്‍ മുആവിയയുമായി ഉടമ്പടി ചെയ്യുമ്പോള്‍ മുആവിയക്കു ശേഷം നേതൃത്വവകാശം ഹസനിലേക്ക് ചേരുമെന്ന് അദ്ധേഹം (മുആവിയ) ഹസനോട് വ്യവസ്ഥ ചെയ്തിരുന്നു'
               
[അല്‍ ബിദായ വന്നിഹായ , വാല്യം 8 page 80 Dhikr 57 Hijri ]

ഇത്തരം ഒരു കരാറിലൂടെ പരിശുദ്ധ ദീനിനെ തന്നെയാണ് ഹസന്‍(റ) രക്ഷിച്ചെടുത്തത് എന്ന് തന്നെ പറയാം. പ്രവാചകനില്‍ നിന്നും ഇമാം അലിയിലൂടെ ലഭിച്ച അദ്ധ്യാപനങ്ങള്‍ക് പ്രചരിക്കുവാനും വ്യാപിക്കുവാനുമുള്ള അവസരം സംരക്ഷിച്ചെടുക്കുക കൂടിയായിരുന്നു അദ്ധേഹം. വളരെ വ്യതസ്ഥമായ ഈ ജിഹാദില്‍ അദ്ധേഹം പൂര്‍ണമായി വിജയിക്കുകയും ചെയ്തു.

'അഹ്ലുബെെത്തിനെ സ്മരണകളില്‍ നിന്നു തന്നെ തുടച്ചു നീക്കാന്‍ ഇടയാക്കിയേക്കുമായിരുന്ന , തൻറെ തന്നെ അരും കൊലയേയും ഒപ്പം ശേഷിക്കുന്ന നബികുടുംബത്തിന്‍റെയും അനുചരരുടേയും ജീവഹാനിയേക്കാളുമൊക്കെ  ഉടമ്പടി ചെയ്യുക എന്ന ഹസന്‍റെ തീരുമാനം എന്തുകൊണ്ടും നല്ലതായിരുന്നു. അലിയുടെ നിവേദനങ്ങളും വിജ്ഞാനവും ഫിഖ്ഹും അനുചരരിലൂടെ ജനങ്ങളിലെത്തിക്കുന്നതിനുള്ള അവസരം ഹസന്‍റെ ഉടമ്പടി സാദ്ധ്യമാക്കി.'
 (ഖിറാഅ ഫീ കുത്തുബ് അല്‍ അഖാഇദ്, പേജ് 72 )

തന്‍റെ അവകാശത്തെ പരിത്യജിച്ച് മുആവിയക്ക് ഉടമ്പടി ചെയ്യുവാനുള്ള ഇമാമിന്‍റെ തീരുമാനം ഫിത്നകളൊഴിവാക്കുക എന്ന സദുദ്ധേശ്യത്തോടെ മാത്രമായിരുന്നു എന്ന് സുന്നീ ഗ്രന്ഥങ്ങള്‍ തന്നെ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
                        
 'ഹസന്‍ പിടിപ്പുകേടുകൊണ്ട് രാഷ്ട്രീയാധികാരം ഉപേക്ഷിക്കുകയായിരുന്നില്ല. മറിച്ച് അദ്ധേഹം ഉടമ്പടിയുണ്ടാക്കിയത് ഫിത്നകള്‍ ഒഴിവാക്കുവാനും അക്രങ്ങള്‍ തടയുവാനും വേണ്ടിയായിരുന്നു '

[ 'ഇര്‍ഷാദ് അല്‍ സാരി ' ഷറഹ് സഹീഹൂല്‍ ബുഖാരി വാല്യം -10 പേജ് 198]
                 
                        
'അദ്ധേഹത്തിന് വേണ്ടി രാഷട്രീയ നേതൃത്വം വിട്ടു നല്‍കാത്ത പക്ഷം വിശ്വാസികള്‍കുണ്ടാകാന്‍ പോകുന്ന ജീവഹാനിയും വിശ്വാസിനികള്‍കുണ്ടായേക്കാവുന്ന മാനഹാനിയും  മറ്റു നാശ നഷ്കങ്ങളും മുന്‍ നിര്‍ത്തിയുള്ള ഭീഷണി സൃഷ്ടിച്ച് മുആവിയ ഹസനോട് തന്ത്രം പയറ്റുകയായിരുന്നു. അങ്ങനെ ഭൂമിയിലുള്ളതിനെ കുറിച്ച് അല്ലാഹുവിങ്കലുള്ളതിനെ സ്വീകരിച്ചുകൊണ്ട് ഹസന്‍ നേതൃത്വം മുആവിയക്ക് കെെമാറി'.

( അല്‍ - ഥുഖത് ,വാല്യം 2 പേജ് 305  -  ഇബ്നു ഹബ്ബാന്‍ )

കരാറിലൂടെ ഭരണാധികാരം  സ്വന്തമാക്കിയ ശേഷം ഇസ്ലാമീക ലോകത്ത് തന്‍റെ കുടംബ വാഴ്ച സ്വപ്നം കണ്ട മുആവിയയുടെ ദുര്‍ഭരണത്തെ ഫിര്‍ഓന്‍റെ ഭരണത്തോടുപമിച്ചവരില്‍ ഉമ്മുല്‍ മുഅ്മിനീന്‍ ആയിഷ ബീബി വരെയുണ്ട് എന്ന് കാണാം .!
പരിശുദ്ധ ഇസ്ലാമിനെതിരില്‍ ശത്രുപക്ഷത്തെ നയിച്ച അബുസുഫിയാന്‍റെ കുടുംബം ,
ഒടുവില്‍ മക്കാവിജയ ദിനത്തില്‍ വിശ്വാസം പ്രക്യാപിച്ച് തടി രക്ഷിച്ചെടുത്ത അവസരവാദികള്‍ ,
പ്രവാചകന്‍റെ ദയാ വായ്പില്‍ മോചനം വാങ്ങിയവര്‍ , ഇവര്‍ തുലഖാഉകളെന്ന് പറയപ്പെട്ടിരുന്നു  .
ബദറും ഉഹദും പൊരുതിയ സഹാബാക്കള്‍ മിഴിച്ചു നില്‍കെ ഇസ്ലാമീക സമൂഹത്തിന്‍റെ കിരീടവും ചെങ്കോലുമാവശ്യപ്പെട്ട് ഇതേകൂട്ടർ പട  നയിക്കുന്നു, പ്രശ്നങ്ങളുണ്ടാക്കുന്നു.
ആയിശ ബീവി  അതിശയം കൂറിയത് ഇബ്നു കസീറില്‍ നിന്നും ഇങ്ങനെ വായിക്കാം.
അസ് വദ് ഇബ്നു യസീദ് നിവേദനം.
ആയിഷ പറയുന്നതായി ഞാന്‍ കേള്‍കുകയുണ്ടായി.

'' ഥുലഖാ ഇല്‍ നിന്നുമുള്ളവനായിരിക്കിലും ഖിലാഫത്തു വിഷയത്തില്‍ നബിയുടെ അനുചരരോട് എതിരിടുന്ന ഒരു വ്യക്തിയെ കുറിച്ച് നിങ്ങള്‍ക് അത്ഭുതമില്ലേ"
                       
(അല്‍ ബിദായ വന്നിഹായ , വാല്യം 8 പേജ് 131 )
                   
ഇസ്ലാമീക സമൂഹത്തില്‍ മുആവിയ നേടിയെടുത്ത ആധിപത്യം പ്രവാചകന്‍ മുഹമ്മദ് (സ) വാക്കുകള്‍ കൊണ്ടളക്കുന്ന പക്ഷം നാമൊരു നിമിഷം സ്തബ്ദരായി പോയേക്കും.

                               ''എന്‍റെ മിമ്പറില്‍ മുആവിയയേ കാണുന്ന പക്ഷം നിങ്ങളവനെ കൊന്നു കളയണം

വലിയൊരു സംഖ്യം സുന്നീ ഗ്രന്ഥങ്ങള്‍ ഈ ഹദീസുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങള്‍ ഉദ്ധരിക്കുന്നതായി കാണാം.
                     
                         ഒരിക്കല്‍ ഒരന്‍സാരി മുആവിയയേ കൊലപ്പെടുത്താനായി മുന്നിട്ടിറങ്ങി. എന്നാല്‍ ആളുകള്‍ (അദ്ദേഹത്തെ തടഞ്ഞുകൊണ്ട് ) പറഞ്ഞു 'ഉമറിന്‍റെ ഭരണകാലത്ത് ഇതിനായി വാളുയരുകയില്ല " തുടർന്ന്  ഇതിനെ കുറിച്ച് ഉമറിനെഴുതുകയും അനുമതി വാങ്ങുകയും ചെയ്യാൻ ജനങ്ങൾ നിർദേശിച്ചു ' അയാള്‍ പ്രതിവചിച്ചു "നബി (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് '' എന്‍റെ മിമ്പറില്‍ മുആവിയയേ കാണുന്ന പക്ഷം നിങ്ങളവനേ കൊന്നുകളയുക '' ഇത് തങ്ങളെല്ലാവരും തന്നെ കേട്ടിട്ടുള്ളതാണെന്നു ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും  എന്നാല്‍  ഉമറിന്ന്  എഴുതിയിട്ടല്ലാതെ  അങ്ങനൊരു  പ്രവർത്തി തങ്ങൾക്കു  ഭൂഷണമല്ലെന്ന  തീർപ്പിന്മേൽ  അവര്‍ ഖലിഫ ഉമറിന് ഇതേ കുറിച്ച് സന്ദേശമെഴുതുകയും ചെയ്തു. പക്ഷെ ഈ വിഷയത്തില്‍, ഉമര്‍ മരിക്കുവോളം അദ്ധേഹത്തില്‍ നിന്നും മറുപടി ഉണ്ടായിട്ടില്ല ''
ശെെഖ് മുഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഹദ്റമി (c 1350 H) അദ്ധേഹത്തിന്‍റെ ' അല്‍ അത്താബല്‍ ജമീല്‍ അലാ അഹ്ലല്‍ ജര്‍ഹ് വല്‍ തഖീല്‍ ' പേജ് 63 ലായി ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിരിക്കുന്നു. ഇതേ സംഭവം 'അന്‍സാബ് അല്‍ അഷറഫ് ' വാല്യം 5 പേജ് 136 ലും കാണാവുന്നതാണ്.


'മുത്തഖീ അല്‍ ഹുസെന്‍' പേജ് 175 ലായി മറ്റോരു സംഭവം കാണാം

ഹുസെെന്‍ (റ) മര്‍വാനോട് പറയുകയുണ്ടായി .
''മക്കാ വിജയത്തില്‍ നിന്നും ഇസ്ലാമാശ്ലേഷിച്ചതാകയാല്‍ അബൂ സുഫിയാന്‍റെ കുടുംബത്തിന്ന് ഖിലാഫത്ത് നിഷിദ്ധമാണെന്ന് എന്‍റെ ഉപ്പാപ്പ (നബി (സ ) പറഞ്ഞിരിക്കുന്നു. കൂടാതെ അദ്ധേഹം പറഞ്ഞിട്ടുണ്ട്.
'' എന്‍റെ മിമ്പറില്‍ മുആവിയയെ കാണുന്ന പക്ഷം നിങ്ങളവന്‍റെ പള്ള കുത്തിക്കീറുക''
 മുആവിയയേ കൊലപ്പെടുത്തുന്നതില്‍ മദീനക്കാര്‍ പരാജയപ്പെട്ടതിലുള്ള അല്ലാഹുവിന്‍റെ കോപമാണ് അവര്‍കുമേലുള്ള യസീദിന്‍റെ ആധിപത്യം ''

മകന്‍ യസീദിന്‍റെ സ്ഥാനാരോഹണം സാധ്യമാക്കുന്നതിന് മുആവിയ ആവിഷ്കരിച്ച പദ്ധതികളില്‍ ഒന്നാമത്തേത് ഇമാം ഹസനെ വധിക്കുക എന്നതായിരുന്നു. വിഷ പ്രയോഗമായിരൂന്നു ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗം . ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ സുന്നീ ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികളിലൂടെ മനസിലാക്കുന്നതാകും ഉചിതം.
ശുദ്ധ ഷിയീ വിരുദ്ധനായിരുന്ന മൗലാനാ അബ്ദുല്‍ റഹ്മാന്‍ ജാമി യുടെ 'ഷവാഹിദുന്നുബൂവ'  യില്‍  അദ്ധേഹം പറയുന്നത് ഇപ്രകാരമാണ്.
  
                   'മുആവിയയുടെ കല്‍പന പ്രകാരമാണ്  പത്നി(ഹസന്‍റെ) ജഅദ അദ്ധേഹത്തിന് വിഷം നല്‍കിയത് ഏന്നത് സകലര്‍കും അറിവുള്ള സംഗതിയാണ്'
(ശവാഹിദുന്നുബൂവ , പേജ് 303 ).
           
'താരീഖ് ഇബ്നു അസാകിര്‍' vol 13 page 284 ഇല്‍ ഇപ്രകാരം കാണാം.
                         
          'തന്‍റെ ഭൃത്യന്‍മാരെ കൊണ്ട് മുആവിയ ഉണ്ടാക്കിച്ച വിഷമാണ് ഇമാം ഹസനില്‍ പ്രയോഗിക്കപ്പെട്ടത്'.

അല്ലാമ ഇസ്മായീല്‍ ഇബ്നു അബുല്‍ ഫിദാ അദ്ധേഹത്തിന്‍റെ ' താരീഖ് അബുല്‍ ഫിദ' യില്‍ ഇപ്രകാരം പറയുന്നു
                  'പത്നിയായിരുന്ന  'ജഅദ
ബിന്ത് അഷ്അത്ത് ' മുഖേനയുള്ള വിഷ പ്രയോഗത്തിലൂടെ യാണ് ഹസന്‍(റ) കൊല്ലപ്പെട്ടത്.അതാകട്ടെ മുആവീയയുടെ ആവശ്യാര്‍ത്ഥവുമായിരുന്നു.'
( താരീഖ് അബുല്‍ ഫിദാ , പേജ് 183 ദിക്ര്‍ വഫാത്ത് ഹസന്‍ ).
         ഇമാം ഹസനെ വധിക്കുവാന്‍ അദ്ധേഹത്തിന്‍റെ ഭാര്യമാരില്‍ ഒരാളായ ജഅദ ബിന്ത് അഷ്അത്തിനെ സ്വദീനിച്ച് ,മകന്‍ യസീദിന്‍റെ പത്നി സ്ഥാനവും വന്‍ തുക പാരിദോഷികവും വാഗ്ദാനം ചെയ്താണ് മുആവിയ തന്‍റെ ലക്ഷ്യം സാധിച്ചെടുത്തത് എന്ന് ഷിയിയേതര സുന്നീ സ്രോതസുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

തദ്ക്കിറത്തുല്‍ ഖവാസ് പേജ് 192 ല്‍ ഇപ്രകാരം വായിക്കാം.

'ശുഉബി പറയുന്നു.
മുആവീയ ജഅദ ബിന്ത് അശ്അത്തിന് ഒരു സന്ദേശം എഴുതുകയുണ്ടായി.അത് ഇതു പ്രകാരമായിരുന്നു. ഹസനെ വിഷം നല്‍കി വധിക്കുന്ന പക്ഷം പ്രതിഫലമായി നിന്നെ യസീദിനെ കൊണ്ട് വിവാഹം ചെയ്യിക്കുകയും ഒപ്പം 100,000 ദിര്‍ഹം പാരിദോഷികമായി നല്‍കുകയും ചെയ്യാം. ഹസന്‍ കൊലചെയ്യപ്പെട്ട ശേഷം ജഅദ് വാഗ്ദത്വ പാലനമാവശ്യപ്പെട്ട് മുആവിയക്ക് ഒരു സന്ദേശമയച്ചു. മുആവിയ വാഗ്ദത്വ പ്രകാരമുള്ള തുക അയച്ചുകൊടുത്തു എന്നാല്‍ 'മകന്‍ യസീദ് ജീവിച്ചിരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു എന്നും നീ ഹസനെ കൊല ചെയ്തിട്ടില്ലായിരുന്നു  ഏങ്കില്‍ ഒരു പക്ഷെ താനതിന് സമ്മതിക്കുമായിരുന്നു എന്നും മറുപടി നല്‍കുകയും ചെയ്തു '' (തദ്ക്കിറത്തുല്‍ ഖവാസ്, പേജ് 192).

അല്ലാമാ സമക്ശാരി അദ്ധേഹത്തിന്‍റെ 'റബീഉല്‍ അബ്റാറില്‍' ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കൂന്നു.
                
       'മുആവീയ ജഅദ ബിന്ത് അല്‍ അഷ്അത്തുമായി ഒരു ധാരണയുണ്ടാക്കി. അവള്‍ ഹസനെ വധിച്ചാല്‍ 100,000 ദിര്‍ഹം നല്‍കും എന്നതായിരുന്നു അത്. രണ്ട് മാസത്തോളം കാലം ഹസന്‍ രക്ത വാര്‍ച്ചയില്‍ കഴിഞ്ഞു. അദ്ധേഹം പറയുകയുണ്ടായി ' മുമ്പ് പലതവണ ഞാന്‍ വിഷ പ്രയോഗത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഈ തവണ വിഷം എന്‍റെ ഹൃദയത്തെ ബാധിച്ചിരിക്കുന്നു.' (റബിഉല്‍ അബ്റാര്‍ ,വാല്യം 4 ,പേജ് 208)
മുറൂജ് അല്‍ ദഹബ് ല്‍ ഇപ്രകാരം വായിക്കാം.
                   
                     അദ്ധേഹത്തിന്‍റെ(ഹസന്‍റെ) ഭാര്യ ജഅദയാണ് വിഷം നല്‍കിയത്. മുആവിയയാണ് അതവളെ ഏല്‍പിച്ചതും. '' ഈ വിഷ വസ്തു ഭക്ഷണത്തില്‍ കലര്‍ത്തിനല്‍കി ഹസനെ വധിക്കുന്നപക്ഷം 100,000 ദിര്‍ഹം ഞാന്‍ നിനക്കു നല്‍കുന്നതും യസീദിനെ കൊണ്ട് നിന്നെവിവാഹം ചെയ്യിക്കുന്നതുമാണ് ' എന്നദ്ധേഹം വാഗ്ദാനവും ചെയ്തു.
യസീദ് കൊല്ലപ്പെട്ടപ്പോള്‍ മുആവീയ അവള്‍ക് വാഗ്ദാന തുകയായ 100,000 ദിര്‍ഹം നല്‍കി എന്നാല്‍ യസീദുമൊത്തുള്ള ജഅദയുടെ  വിവാഹത്തെ കുറിച്ച്
'എനിക്ക് യസീദിന്‍റെ ജീവന്‍ വിലമതിക്കാനാകാത്തതാണ് ' എന്നാണ്  അദ്ദേഹം  പ്രതികരിച്ചത് 
(മുറൂജ് അല്‍ ദഹബ് , വാല്യം 3 പേജ് 5).[14]
ഇനിയും എത്രയെത്ര സാക്ഷ്യങ്ങള്‍ നമുക്കുദ്ധരിക്കുവാനുണ്ട്. അധികാര ലാബ്ദിക്കു ശേഷം മകന്‍ യസീദിലൂടെ കുടുംബ വാഴ്ച സ്ഥാപിക്കുവാന്‍ വേണ്ടി പ്രവാചകന്‍റെ അരുമ കിടാവിനെ ചതിവില്‍ കൊലപ്പെടുത്തിയ നീചനായ മുആവിയയും ,പിതാവിന്‍റെ പാത പിന്‍ തുടര്‍ന്ന് നബി കുടുംബത്തെ കര്‍ബലയില്‍ അരും കൊല ചെയ്ത യസീദും ആദരിക്കപ്പെടേണ്ടവരണാണെന്നും കര്‍ബല ഒരു വിസ്മരിക്കപ്പെടേണ്ട കഥനമാണെന്നുമൊക്കെ പുലമ്പുന്നവര്‍ സത്യം മൂടിവച്ച് യസീദിയത്തിനെ സേവിക്കുകയാണ് ചെയ്യുന്നത്.
  
 ചതിവിലകപ്പെടുത്തി വിഷപ്രയോഗത്തിലൂടെ പ്രതിയോഗിയെ ഇല്ലായ്മ ചെയ്യുന്ന പെെശാചീക രീതി മറ്റിടങ്ങളിലേതു പോലെതന്നെ ആ കാലത്ത് അറേബികള്‍കിടയിലും ശത്രു നിഗ്രഹത്തിനായ് കുഫാറുകളാല്‍ പ്രയോഗിക്കപ്പെട്ടിരുന്നു. പ്രവാചകന്‍റേ  തടക്കമുള്ള അനുഭവങ്ങളില്‍ നിന്നും ഇതിനു നമുക്ക് ഉദാഹരണങ്ങളുണ്ട് .
എന്നാല്‍ ഈ മേഘലയില്‍ ചില നൂതന പരിഷ്കാരങ്ങള്‍ വരുത്തി മുആവിയ ഇവിടെയും വ്യതസ്ഥനായി. ഇതിനായി ഒരു രസതന്ത്ര വിദഗ്ദനെ തന്നെ ബെെത്തുല്‍ മാലില്‍ നിന്നും ശമ്പളം നല്‍കി നിയോഗച്ച മുസ്ലിം ലോകത്തെ ആദ്യത്തെയും അവസാനത്തെയും ഭരണാധികാരി മുആവിയ ആണെന്നതില്‍ തര്‍ക്കം വേണ്ട!
                       
വിഷ നിര്‍മാണത്തില്‍ വിദഗ്ദനായ 'തമാമ ഇബ്നു അത്താല്‍ ' എന്ന സിറിയന്‍ ഭിഷഗ്വരനെ കൂട്ടുപിടിച്ച് മാരക വിഷ ദ്രാവകങ്ങള്‍ വികസിപ്പിച്ചെടുത്ത മുആവിയ , ഇമാം ഹസനു പുറമേ മറ്റു പല മുസ്ലിം വ്യക്തിത്വങ്ങളേയും അതിന്‍റെ പ്രയോഗങ്ങള്‍ക് ഇരയാക്കിയിരുന്നത്രേ  .പ്രസിദ്ധ സഹാബി സഅദ് ഇബ്നു അബി വഖാസ് വരെ ഇതില്‍ ഉള്‍പെടുന്നു.
ശെെഖ് മുവഫിദുദ്ധീന്‍ അഹ്മദ് അല്‍ ഖസര്‍ജി ' അദ്ധേഹത്തിന്‍റെ ' അയൂണ്‍ അല്‍ അന്‍ബാ ഫീ തബക്കത്തുല്‍ അത്ത്ബ' (page 153 )ഇല്‍ മുആവിയയുടെ കൊട്ടാരം വെെദ്യനായിരുന്ന തമാമ ഇബ്നു അത്താല്‍ എന്ന സിറിയന്‍ ക്രെസ്തവനെ കുറിച്ച് ഇപ്രകാരം പറയുന്നു.
                           
 ' ഔഷധ ദ്രാവകങ്ങള്‍ നിര്‍മിക്കുന്നതില്‍ അതി വിദഗ്ദ്ധനായിരുന്നു ഇബ്നു അത്താല്‍. മരുന്നുകളുടെ വീര്യത്തെ കുറിച്ചും അവയുടെ ഫലങ്ങളെ കുറിച്ചും വെഭവ ജ്ഞാനം ഉണ്ടായിരുന്ന ഇദ്ധേഹം വിഷദ്രാവകങ്ങള്‍ നിര്‍മിക്കുന്നതിലും വിദഗ്ദ്ധനായിരുന്നു. ഇതിലാണ് അദ്ധേഹം മുആവിയയാല്‍ പ്രശംസിക്കപ്പെട്ടിരുന്നതും. മുആവിയയുടെ ഭരണകാലത്ത് ഒരു സംഖ്യം മുസ്ലിം വ്യക്തിത്വങ്ങള്‍ ഈ വിഷങ്ങളുടെ പ്രയോഗത്തിലൂടെ വധിക്കപ്പെട്ടിരുന്നു '

ഈ വിധത്തില്‍ നിന്യവും നീചവുമായ കരുനീക്കങ്ങളിലൂടെയാണ് യസീദിനെ അധികാരത്തില്‍ എത്തിക്കുവാന്‍ മുആവിയ പരിശ്രമിച്ചിരുന്നത് എന്നറിയുമ്പോള്‍ ' ഭരണം എങ്ങനെ ലഭിക്കുന്നതാണെങ്കിലും ഭരിക്കുന്നതെങ്ങനെ എന്നതാണ് മുഖ്യം' എന്ന നദവി പാഠം പോലും മൂആവിയയെ കുറ്റ വിമുക്തനാക്കുന്നില്ല എന്നത് നാം മനസിലാക്കേണ്ടതുണ്ട്.
പ്രശസ്ത സുന്നീ ഗ്രന്ഥമായ മുത്തഖീ അല്‍ താബിഊന്‍ vol 1 page 13 ല്‍ ഇപ്രകാലം പറയുന്നു.
                       യസീദിനെ നിയമിക്കേണ്ടുന്നതിനായി (ഖലീഫയായി) മുആവിയ അദ്ധേഹത്തിന് (ഹസന്) വിഷം നല്‍കി വധിച്ചു. പുറമെ സഅദ് ഇബ്നു അബി വഖാസിനേയും വിഷപ്രയോഗത്തിനിരയാക്കി വധിച്ചു. അവര്‍ രണ്ടുപേരും അടുത്തടുത്ത ദിവസങ്ങളിലായിട്ടാണ് കൊല്ലപ്പെട്ടത്. ഹസന് വിഷം നല്‍കിയത് അദ്ധേഹത്തിന്‍റെ ഭാര്യയായിരുന്ന 'ജഅദ ബിന്ത് അല്‍ അഷ്അത്ത് ബിന്‍ ഖെെസ് ' ആയിരുന്നു, ഇതിനാണ് മുആവിയ അവള്‍ക് വന്‍തുക പ്രതിഫലമായി നല്‍കിയതും'.

വിശ്വാസികളുടെ നായകസ്ഥാനം നല്‍കി നബി (സ) ആദരിച്ച, സ്നേഹിക്കല്‍ വിശ്വാസത്തിന്‍റെയും വെറുക്കല്‍ അവിശ്വാസത്തിന്‍റെയും അടയാളമായി നബി [സ] പരിചയപ്പെടുത്തിയ അലി ഇബ്നു അബിത്വാലിബ് (അ) യോടു നിലനിര്‍ത്തിയ  അടങ്ങാത്ത ശത്രുതയും വെറുപ്പും  തന്നെ  മുആവിയ ഒരു മുനാഫിക്കായിരുന്നു എന്നതിന് മതിയായ തെളിവാണ്. മുആവിയയും പിന്‍ഗാമികളും ബനു ഹാഷിമിനോടും പ്രവാചകന്‍റെ രക്തത്തോടും കാട്ടിയ നീതി കേടുകളും അമവികളുടെ ദുര്‍ഭരണത്തിനു കീഴില്‍ അഹലു ബെത്തു അനുയായികളും അനൂഭവിച്ചൂ തീര്‍ത്ത ദുരിതങ്ങളും ചൂരുങ്ങിയ വാക്കുകള്‍ കൊണ്ട് വരച്ചുകാട്ടാന്‍ കഴിയാത്ത വിധം  വ്യാപ്തമേറിയതാണ്.
   ഇമാം അലിയോടുള്ള  സ്നേഹത്തെയും വെറുപ്പിനേയും കുറിച്ച് നബി പഠിപ്പിക്കുന്നതെന്തെന്നാല്‍..               
നബി [സ] അരുളി.
അല്ലയോ അലി.
''ഒരു മുഅ്മിനല്ലാതെ നിന്നെ സ്നേഹിക്കാന്‍ കഴിയുകയില്ല , ഒരു മുനാഫിഖ്നല്ലാതെ വെറുക്കാനും ''.[17]

അലിയോടുള്ള ഇഷ്ടത്തില്‍ നിന്നും വിശ്വാസികളേയും അലിയോടുള്ള വെറുപ്പില്‍ നിന്നും കപട വിശ്വാസികളേയും വേര്‍തിരിച്ചിരുന്ന ഒരു കാലം പ്രഥമ വിശ്വാസീ സമൂഹത്തിനുണ്ടായിരുന്നു എന്ന് സുന്നീ സ്രോതസുകള്‍ തുറന്നു സമ്മതിക്കുന്നുണ്ട്.
                       'അബൂ സഈദ് അല്‍ ഖുദ് രി ' യില്‍ നിന്നും നിവേദനം.
''പ്രവാചകന്‍(സ ) യുടെ കാലത്ത് മുനാഫിക്കുകളെ തിരിച്ചറിയാന്‍ അവര്‍ക് അലിയോടുള്ള വെറുപ്പിനെ ഞങ്ങള്‍ മാനദണ്ഡമാക്കിയിരുന്നു''
(juzu al hemayri പേജ് 34 ,ഹദീസ് 38)
ഇത്രയധികം മഹത്വമുള്ള വിശ്വാസികളുടെ നായകനെ സ്വാര്‍ത്ഥനും കപടനുമായ മുആവിയ ഏതു വിധം വെറുത്തിരുന്നു എന്നും ഗ്രന്ഥങ്ങള്‍ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.
                       
സിബ്ത്ത് ഇബ്നല്‍ ജൗസി അല്‍ ഹനഫി അദ്ധേഹത്തിന്‍റെ തദ്ഖിറത്തുല്‍ ഖവാസ് പേജ് 28 ലായി ഇമാം അലിയോടുള്ള മുആവിയയുടെ
നിലപാട് ചില സംഭവങ്ങള്‍ ഉദ്ധരിച്ച് കൊണ്ട് വ്യക്തമാക്കുന്നുണ്ട്.
അവിടെ നമുക്ക് ഇപ്രകാരം വായിക്കാം.

' മുആവിയ അലിയെ ശപിക്കുകയും അതു പ്രകാരം ചെയ്യുന്നതിനായി ആളുകളോട് ആജ്ഞാപിക്കുകയും ചെയ്തിരുന്നു.'

തുടര്‍ന്ന് സഅദ് ബിന് അബീ വഖാസിനോടടക്കം മുആവിയ ഇതിനായി കല്‍പിക്കുന്നതും അദ്ധേഹം വിസമ്മതിക്കുന്നതും ഉദ്ധരിക്കുന്നുമുണ്ട്. ഇതേ സംഭവം മുഹിബുദ്ധീന്‍ അല്‍ തബരിയുടെ റിയാദു നദ്റ,വാല്യം 1 പേജ് 262 ലായും .ഫത്തഹുല്‍ ബാരി ഷറഹ് സഹീഹുല്‍ ബുഖാരി ,വാല്യം 7 പേജ് 74(ബാബ് മനാഖിബ് അലി) ലായൂം ,സഹീഹ് മുസ്ലിം (ഫളാഇലു സഹാബ ) പുസ്തകം 31 No 5915 ലായും കാണാം.
ഇസ്ലാമീക ലോകത്തിന്‍റെ നാലാം ഖലിഫയിയി ഇമാം അലിയേ അംഗീകരിക്കുന്ന ഒരു വിശ്വാസിക്ക് മുആവിയയേ വിശ്വാസികളുടെ ഖലീഫയായോ നേതാവായോ അംഗീകരിക്കാനാവില്ല.
മുസ്ലിം ഉമ്മത്തിന്‍റെ നാലാം ഖലിഫക്ക് തന്‍റെ മരണം വരെ ബെെഅത്ത് ചെയ്തിട്ടില്ലാത്ത മുആവിയ. സിറിയ ആസ്ഥാനമയ തന്‍റെ വിമത രാജ്യത്തിന്‍റെ ഖലീഫയായി സ്വയം അവരോധിച്ച് വിഘടന വാദ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ചെയ്തത്.

വിശ്വാസിയായ നിലയില്‍ പ്രവാചകനെ കണ്ടവരും ശബ്ദശ്രവിച്ചവരുമെല്ലാം സഹാബാക്കളാണെന്ന കാഴ്ചപ്പാടിനോട് നമുക്കു യോജിക്കാം പക്ഷെ നബിയുടെ സമൂഹത്തില്‍ തന്നെ അനേകം മുനാഫിക്കുകള്‍ ഉണ്ടായിരുന്നു എന്നും പ്രവാചകന്‍റെ കാലത്ത് ഇസ്ലാമിനോടും പ്രവാചകനോടും ഉണ്ടായിരുന്ന ശത്രുത മറച്ചു വച്ചു കഴിഞ്ഞിരുന്ന ഈ കപടന്‍മാരാണ് നബിയുടെ വിയോഗത്തോടെ അധികാര തര്‍ക്കങ്ങള്‍ക് വഴിവച്ച്  നബി  കുടുംബത്തെ പോലും അരും കൊല ചെയ്തതെന്നും തിരിച്ചറിയാന്‍ നദവിമാര്‍ തയ്യാറാകണം.
ഒപ്പം നബിയോടും ഇസ്ലാമിനോടും ശത്രുതയുമായി കഴിഞ്ഞവരാണ് പിന്നീട് നബി കുടുംബത്തോടുള്ള സ്നേഹം പറഞ്ഞു രംഗത്തു വന്ന കപടന്‍ മാര്‍ എന്ന  സത്യവിരുദ്ധമായ വാദം തിരുത്തുകയും വേണം.
അതിനു തയ്യാറില്ലാത്ത പക്ഷം , നബിയുടെ വിയോഗത്തോടെ നബികുടുംബത്തിന്‍റ് അവകാശങ്ങള്‍ക് വേണ്ടി വിശ്വാസികളുടെ നായകന്‍ ഇമാം അലിക്കും മഹതികളുടെ നായിക ഫാത്തിമത് സഹ്റക്കും ഒപ്പം നിലകൊണ്ട ബിലാല്‍ ഇബ്നു റവാഹയും, അമ്മാര്‍ ഇബ്നു യാസിറും, സല്‍മാനുല്‍ ഫാരിസിയും അബൂ ദര്‍ അല്‍ ഖിഫാരിയുമടക്കമുള്ളവരെയാണോ നബി കുടുംബത്തോടുള്ള സ്നേഹവും പറഞ്ഞു രംഗത്തു വന്നവരെന്ന നിലയില്‍ അവമതിക്കുന്നത് അതോ ഇമാം അലിക്ക് ഒപ്പം നിന്ന് ജമല്‍-സിഫിന്‍-നഹര്‍വാന്‍  യുദ്ധങ്ങള്‍ പൊരുതിയ സച്ചരിതരായ പൂര്‍വസൂരികളെയാണോ താന്‍ ലക്ഷ്യമാക്കുന്നതെന്നും വ്യക്തമാക്കേണ്ട ബാദ്ധ്യത എംഎം നദവിക്കുണ്ട്. കാരണം നബിയുടെ വഫാത്തോടെ അഹ്ലുബെത്തിനോടുള്ള സ്നേഹം മത ബാധ്യതയായി കണ്ടു രംഗത്തു നിന്നവര്‍ ഇവരൊക്കെയാണെന്നതാണ് നമ്മളറിയുന്ന ചരിത്രം.

ഇസ്ലാമീക ലോകത്തിന്‍റെ ഖലീഫയായി മുആവിയയെ തന്നെയും അംഗീകരിച്ചിട്ടില്ലാത്ത ഇമാം ഹുസെെന്‍ അയാള്‍ നിയമിച്ച തന്‍റെ ഫാസിഖും ഫാജിറുമായ മകന്‍ യസീദ് ഇബ്നു മുആവിയക്ക് ബെഅത്ത് ചെയ്യാന്‍ വിസമ്മതിച്ചത് 'യസീദ്
 '-തന്‍റെ പിതാവിന്‍റെ കെെക്ക് രാഷ്ട്രീയാധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചു -'
എന്നത് മാത്രം കണക്കിലെടുത്തായിരുന്നു എന്ന തെറ്റായ ധാരണയിലേക്ക് വായനക്കാരനെ
എത്തിക്കുകയാണ് എംഎം നദവി ചെയ്യുന്നത്.
ഇസ്ലാമീക ലോകത്തിന്‍റെ ഖലീഫ ഒരു മുസ്ലിമായിരിക്കണം എന്ന കേവല മാനദണ്ഡത്തെ അംഗീകരിക്കാനെങ്കിയും നദിവി മനസുകാട്ടിയിരുന്നെങ്കില്‍ അദ്ധേഹം യസീദിനു വേണ്ടി ഈ വിധം പേനയുന്തുകയില്ലായിരുന്നു.
                            
'ഒരു ഖലീഫ തികച്ചും നീതിമാനും വിവേകിയുമായ മനുഷ്യനായിരിക്കണം. വന്‍പാപങ്ങളില് നിന്നും അകലം പാലിക്കുന്നതില്‍ കണിശക്കാരനും ചെറുപാപങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ തൊട്ട് സൂഷ്മ ശാലിയുമായിരിക്കണം.ഈ വ്യക്തി ഒരു മുജ്തഹിദും ആയിരിക്കണം.'
(അസാലത്തുല്‍ ഖഫാ അന്നല്‍ ഖിലാഫത്തുല്‍ ഖുലഫാ . ഷര്‍ത്തല്‍ ഇമാമത്ത് ,പേജ് 20  ).

യസീദിനെ കുറിച്ച് നദവി പറയുന്നത് ഇതാണ്.

' - അതു പോലെ തന്നെ യസീദ് ( അല്ലാഹു അദ്ധേഹതിനും പൊറുത്തു കോടുക്കട്ടെ) തന്‍റെയും നിയോഗം പൂര്‍ത്തിയാക്കി അല്ലാഹുവിങ്കലേക്ക് തിരിച്ചു '-

അല്ലാഹു മനുഷ്യന് നല്‍കിയിരിക്കുന്ന സുപ്രധാന ദൗത്യം അവന് വഴിപ്പെട്ടു ജീവിക്കുക എന്നതാണെന്ന് നാം ഏവര്‍കും അറിയാം. എന്നാല്‍ ഈ നിയോഗ ദൗത്യം പൂര്‍ത്തിയാക്കൂന്നതില്‍ യസീദ് എത്ര കണ്ട് വിജയിയായിരുന്നു എന്നത് പരിശോധിച്ചാല്‍ സഹാബത്തടങ്ങുന്ന മുസ്ലിം ഉമ്മത്തിന് മുആവിയ എന്ന ഏകാധി പതി നിശ്ചയിച്ച ഖലീഫയുടെ മാഹാത്മ്യങ്ങള്‍ നമുക്കു മുന്നില്‍ നിവരും.
സുന്നീ ഗ്രന്ഥങ്ങളുടെ സത്യ സാക്ഷ്യങ്ങള്‍ തന്നെ നമുക്കതിനായി ഉപയോഗപ്പെടുത്താം.
                
   'ചരിത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഏതു വിധേനയാണ് അദ്ധേഹം (യസീദിനായി മുആവിയ) ബെെഅത്ത് നേടിയതെന്നും ഏതു തരത്തിലാണ് (യസീദ്  )ഇതിനായി ജനങ്ങളെ നിര്‍ബന്ധിച്ചതെന്നും കണ്ടെത്താന്‍ സാധിക്കും. എല്ലാ തിന്‍മകളും അതിനായി അയാള്‍ ചെയ്തു '
(തഫ്സീര്‍ റൂഹുല്‍ മആനി ,വാല്യം 26 പേജ് 73 )

മക്കല്‍ ഇബ്നു സിനാന്‍ എന്ന സഹാബിയുടെ സാക്ഷ്യം ഇപ്രകാരമാണ്.
            
      '' അയാള്‍ (യസീദ് ) ഒരു മദ്ധ്യപാനിയും മഹറമായവരെ വ്യഭിചരിക്കുന്നവനമായിരുന്നു.''

( അല്‍ മുസ്തദറക് അല്‍ ഹാകിം ,വാല്യം 3 പേജ് 552)
                   
യസീദിന്‍റെ മദ്ധ്യപാനാസക്തിയേയും ദുഷ്പ്രവണതകളേയും കുറിച്ച് പിതാവായ മുആവീയയും  മനസിലാക്കിയിരുന്നതായി ഇബ്നു കസീര്‍ പോലും അദ്ധേഹത്തിന്‍റെ 'അല്‍ ബിദായ വന്നിഹായയില്‍ [വാല്യം 8 പേജ് 1156] വിവരിക്കുന്നുണ്ട്. യസീദിന്‍റെ സ്വഭാവ മഹിമയേ കുറിച്ച് ഇബനു കസീറിന്‍റെ മറ്റൊരു സാക്ഷ്യം ഇങ്ങനെ കാണാം
              ''നിവേദനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം യസീദ് ഭൗതീക സുഖ തല്‍പരനും മദ്ധ്യപാനിയും സംഗീത പ്രേമിയും ഇളം പ്രായക്കാരായ ആണ്‍കുട്ടികളോടൊത്ത് ശയിക്കുന്ന സ്വവര്‍ഗാനുരാഗിയുമായിരുന്നു. നായകള്‍ അവന് അകമ്പടിയായുണ്ടായിരുന്നു ,അയാള്‍ ചാരായമുണ്ടാക്കുകയും കുരങ്ങമ്മാരെ തമ്മില്‍ കടിപിടി കൂട്ടുന്നതില്‍ വിനോദം ആസ്വദിക്കുകയും ചെയ്യാറുണ്ടായിരുന്നു.
പ്രഭാതങ്ങളില്‍ അയാള്‍ കുരങ്ങനെ കുതിരപ്പുറത്ത് ബന്ധിച്ച് പായിക്കാറുണ്ടായിരുന്നു''
(ആല്‍ ബിദായ വന്നിഹായ വാല്യം 8 പേജ് 1169)        
                               
താരീഖ് അബൂ ഫിദയില്‍ ഇമാം ഹസന്‍ ബസരിയുടെ സാക്ഷ്യം ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
                     
''യസീദ് മദ്ധ്യപിക്കുകയും ,പട്ടൂവസ്ത്രം ധരിക്കുകയും തംബുരു മീട്ടുകയും ചെയ്യാറുണ്ടായിരുന്നു''.
( താരീഖ് അബുല്‍ ഫിദാ  പേജ് 228 )

താരീഖ് ഖമീസില്ല്‍ ഇപ്രകാരം കാണാം.

   'യസീദിന്‍റെ ദുഷിച്ച വ്യക്തിത്വത്തിലും മദ്ധ്യപാനത്തിലും വിയോജിച്ച  മദീനയിലെ നല്ലൊരു പങ്ക് ജനങ്ങളും യസീദിന് ബെെഅത്ത് ചെയ്യാന്‍ വിസമ്മതിച്ചു.'
( താരീഖ് ഖമീസ് ,പേജ് 300 ദിക്റ് യസീദ്)

യസീദിനെ കുറിച്ച് 'അബ്ദുല്ലാഹ് ഇബ്നു ഹന്‍സല' എന്ന സ്വഹാബിയുടെ സാക്ഷ്യം അനേകം സുന്നി താരീഖീ ഗ്രന്ഥങ്ങളാല്‍  ഉദ്ധരിക്കപ്പെട്ടിട്ടുള്ളതായി കാണാം.
അല്ലാമാ ജലാലുദ്ധീന്‍ സുയൂഥി അദ്ധേഹത്തിന്‍റെ ' താരീഖ് ഖുലാഫാ ' ഇല്‍ ഇപ്രകാരമത് ഉദ്ധരിച്ചിരിക്കുന്നു.

 ''ഞങ്ങള്‍ യസീദിനെതിരില്‍ അക്രമണത്തിന് തയ്യാറെടുത്തു. എന്തെന്നാല്‍ സ്വന്തം മാതാക്കളേയും സഹോദരിമാരെയും ലെെങ്കീക ഇംഗിതത്തിന് ഉപയോഗിക്കുകയും മദ്ധ്യപിക്കുകയും നമസ്കാരമുപേക്ഷിക്കുകയും പോലെയുള്ള അയാളുടെ ചെയ്തികള്‍ കാരണമായി ആകശത്തുനിന്നും (ശിക്ഷയെന്നോണം) കല്ലുകള്‍ വര്‍ഷിച്ചേക്കുമെന്ന് തന്നെ ഞങ്ങള്‍ വിശ്വസിച്ചു (ഭയപ്പെട്ടു) ''
(തരീഖ് ഖുലഫാ,വാല്യം 5 പേജ് -)
അബ്ദുല്ലഹ് ഇബ്നു ഹന്‍സലയേ ഉദ്ധരിച്ച് കൊണ്ട് ഇതേ ഹദീസ് തബക്കത്തുല്‍ കബീറയില്‍ വാല്യം 5 പേജ് 66 ലായും പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ നാലാം വാല്യം 283 ആം പേജിലും ഉദ്ധരിച്ചിട്ടുള്ളതായി കാണാം.

ഇമാം ഇബ്നു അത്തീര്‍ ജസ്രി അദ്ധേഹത്തിന്‍റെ താരീഖ് കാമിലില്‍ മുന്‍സര്‍ ഇബ്ന് സുബെെറിന്‍റെ വാക്കുകളുദ്ധരിക്കുന്നതിങ്ങനെയാണ്.
       
''അയാള്‍ (യസീദ് ) എനിക്ക് ഒരു ലക്ഷം സമ്മാനിച്ഛിട്ടുണ്ട് , പക്ഷെ അയാളെ കുറിച്ച് നിങ്ങളോട് സത്യസന്ധമായി സംസാരിക്കുന്നതില്‍ നിന്നും അതെന്നെ തടയുകയില്ല. അല്ലാഹുവാണെ അവനൊരു കുടിയനാണ്. അല്ലാഹുവാണെ അവന്‍ മദ്ധ്യപിക്കും, നമസ്കാരം പോലും ഉപേക്ഷിച്ചും കളയും ''
(താരീഖ് കാമില്‍ വാല്യം 2 പേജ് 186)

ഇബ്നു ഹജര്‍ അല്‍ ഹെെതമി അല്‍ മക്കി ' അദ്ധേഹത്തിന്‍റെ ശിയീ വിരുദ്ധ പുസ്തകത്തില്‍ തന്നെ  യസീദിനെ കുറിച്ചുള്ള അഹ്ലു സുന്നത്തിന്‍റെ  വീക്ഷണം വ്യക്തമായി പറയുന്നുണ്ട്. അതിപ്രകാരം വായിക്കാം.
                            '' ഇബ്നല്‍ ജൗസിയടക്കം ഒരു വിഭാഗം (സുന്നീ ഉലമാക്കള്‍ ) യസീദിനെ 'കാഫിര്‍' ആയി വിലയിരുത്തുമ്പോള്‍ മറ്റൊരു വിഭാഗത്തിന്‍റെ വീക്ഷണം യസീദിനെ കാഫിറായ് കാണുന്നതല്ല. ഇത് ഉമ്മത്തിനുള്ളിലെ ഒരു തര്‍ക വിഷയമാണ്. എന്നിരുന്നാലും അഹ്ലുസ്സുന്ന ഭൂരിപക്ഷവും യസീദ് ഒരു ഫാസിഖും ,ഫാജിറും മദ്ധ്യപാനിയും ആയിരുന്നു എന്നതില്‍ യോജിക്കൂന്നു ''
(അല്‍ സവാഇക്കുല്‍ മുഹ്രിഖ ,പേജ് 221 )

ഇത്തരത്തില്‍ കേമനായ യസീദിന് ഇസ്ലാമീക രാഷ്ട്രത്തിന്‍റെ ചെങ്കോലേല്‍പിക്കാന്‍ ഏതു വിധേനയും പരിശ്രമിച്ച മുആവിയ , കൊലപാതകത്തിന്നും ചതിപ്രയോഗങ്ങള്‍കും പുറമേ നിയമന മാറ്റവും ഉദ്ധ്യോഗകയറ്റവും ഉപഹാരാര്‍പണങ്ങളുമടക്കം ചില്ലറ പോടിക്കയ്കളും പ്രയോഗിച്ചിരിന്നുവത്രേ
                        ' ജനങ്ങളെ യസീദിനുള്ള ബെഅത്തിലേക്ക് അടുപ്പിക്കുന്നതിനായ് ഏഴു വര്‍ഷത്തോളം നീണ്ട നിരന്തര പരിശ്രമം മുആവീയ നടത്തുകയുണ്ടായി. തന്‍റെ താത്പര്യം അംഗീകരിക്കുന്നവര്‍ക് അദ്ധേഹം പാരിദോഷികങ്ങള്‍ നല്‍കീപ്പോരുകയും എതിരായേക്കാവുന്നവരെ അനുനയിപ്പിക്കാന്‍ സദാ പരിശ്രമിക്കുകയും ചെയ്തിരുന്നു.
(ഇക്ക്ദ് അല്‍ ഫരീദ് ,വാല്യം 2 പേജ് 247)
                                 
യസീദിന്‍റെ സിംഹാസാരോഹണത്തിനു തടസമായി വരുന്നവര്‍ അവരാരായിരുന്നാലും നിഷ്കാസനം ചെയ്യാന്‍ മുആവിയ മടിച്ചിരുന്നില്ല.
നബി കുടുംബത്തിനെതിരായി സിഫിന്‍ യുദ്ധത്തില്‍ മുആവിയയുടെ പടനായകരില്‍ ഒരാളായിരുന്നു അബ്ദു റഹ്മാന്‍ .
ഖിലാഫത്ത് വിഷയത്തില്‍ ഇയാള്‍ യസീദിന് ഭാവിയില്‍ തടസം സൃഷ്ടിച്ചേക്കുമെന്ന് മനസിലാക്കിയ മുആവീയ തന്‍റെ കൊട്ടാരം വെെദ്യനിലൂടെ നടത്തിയ വിഷ പ്രയോഗം അയാളുടേയും ജീവനെടുത്തു.
  'ഖാലിദ് ഇബ്നു വലീദിന്‍റെ മകന്‍ അബ്ദുറഹ്മാന്‍ ഒരു ധീര യോദ്ധാവും സിറിയയില്‍ സുപ്രസിദ്ധനുമായിരുന്നു. മുആവിയയുമായി എതിരായതോടെ അദ്ധേഹം വിഷപ്രയോഗത്തിലൂടെ വധിക്കപ്പെട്ടു ''
           ( അല്‍ ബിദായ വന്നിഹായ ,വാല്യം 18 പേജ് 31)

ഇതാണ് കര്‍ബലക്കു മുമ്പുള്ള ഇസ്ലാമീക സമൂഹത്തിന്‍റെ രാഷ്ട്രീയ ചിത്രവും ചരിത്രവും.
വിശ്വാസി സമൂഹത്തിന്‍റെ അധിപസ്ഥാനമലങ്കരിക്കാന്‍ യസീദിനുണ്ടായിരുന്ന യോഗ്യതയേയും  യസീദിന് വഴിയൊരുക്കിയ മുആവിയയുടെ ഭരണ തികവിനേയും മേന്‍മകളേയും കുറിച്ച് ഏകദേശ ധാരണ ബഹുമാന്യ വായനക്കാര്‍ക് ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു.

ഇനി നമുക്ക് കര്‍ബലയിലേക്ക് ഒന്നു ദൃഷ്ടി പായിക്കാം.
എന്തുകൊണ്ടാണ് കര്‍ബല സംഭവിച്ചത്?
എംഎം നദവിയുടെ വായനക്കാരനോടാണ് ഈ ചോദ്യം നമ്മള്‍ ചോദിക്കുന്നതെങ്കില്‍ നിസംശയം നമുക്ക് കിട്ടുന്ന മറുപടി ഇതായിരിക്കും.
അദ്ധേഹം കൂഫക്കാരുടെ ക്ഷണം സ്വീകരിച്ച് അവിടേക്ക് പോയതു കൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.  ഇബ്നു അബ്ബാസ്(റ) ഉപദേശിച്ചത് കേട്ട് യമനിലേക്കോ മറ്റോ പോയിരുന്നെങ്കില്‍ ആ ദുരന്തം  ഒഴിവാകുമായിരുന്നു.

നദവി തന്‍റെ ലേഖനത്തില്‍ ഇങ്ങനെയരഭിപ്രായം പറയുന്നില്ല എങ്കിലും വസ്തുതകളെ മനപ്പൂര്‍വം മറച്ചു വച്ച ലേഖനം  വായനക്കാരന് ഇങ്ങനെയൊരു ധാരണയാണ് നല്‍കുന്നത്.
യസീദിനു ബെഅത്ത് ചെയ്യാതെ കൂഫയിലൊ യമനിലൊ എന്നല്ല പുണ്യ നഗരങ്ങളില്‍ തന്നെയൂം  ഇമാം ഹുസെെനോ നബി കുടുംബമോ സുരക്ഷിതരാകുമായിരുന്നില്ല എന്നതാണ് സത്യം.
കൂഫയിലേക്ക് ഹുസെെന്‍(അ) യേയും കുടുംബത്തേയും ക്ഷണിച്ചു വരുത്തുകയും കര്‍ബലയില്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടപ്പോള്‍ അവരെ കെെയ്യൊഴിയുകയും ചെയ്ത കൂഫക്കാരുടെ ചെയ്തി പാതകമെന്നുതന്നെയാണ്  ശിയ സുന്നി വ്യതാസവും ഇല്ലാതെ സകലരും വിശ്വസിക്കുന്നതും.
മക്കയില്‍ നിന്നു മദീനയിലേക്കും അവിടെ നിന്നും കൂഫയിലേക്കും പലായനം ചെയ്ത് പോകേണ്ടുന്ന തരത്തില്‍ നബി കുടുംബത്തിന് പുണ്യ നഗരങ്ങളില്‍ ഉണ്ടായ അരക്ഷിതത്വം എന്ത് കാരണത്താലായിരുന്നു എന്ന് കൂടി വിശദീകരിക്കാന്‍ നദവി മനസു കാട്ടിയിരുന്നു എങ്കില്‍ കാലഘട്ടത്തിന്‍റെ ഇമാം കര്‍ബലയില്‍  പൂര്‍ത്തിയാക്കിയ നിയോഗ ദൗത്യം എന്തായിരുന്നു എന്നറിയാന്‍ വായനക്കാര്‍ക് അവസരമുണ്ടാകുമായിരുന്നു.
ഒപ്പം ക്ഷണിച്ചു വരുത്തി കയ്യൊഴിഞ്ഞ ചെറു ന്യൂനപക്ഷം കൂഫക്കാരുടെ നിസ്സഹായതയില്‍ നിന്നും ഒട്ടും കുറയാത്ത അപരാധം തന്നെയാണ് ഉമ്മുല്‍ കുറയും പുണ്യമദീനയും ഉപേക്ഷിച്ചു ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പലയാനം ചെയ്യേണ്ടുന്നതിലേക്ക് നബികുടുംബത്തെ എത്തിച്ച മുഴുവന്‍ ഉമ്മത്തിന്‍റെയും നിസ്സഹായകതയും നിഷ്ക്രിയത്വവും എന്നത് കൂടി തിരിച്ചറിയുകയും ചെയ്യുമായിരുന്നു.
വിസ്താര ഭയത്താല്‍ കര്‍ബല രണഭൂമിയുടെ വിശദാംശങ്ങള്‍ ഒഴിവാക്കാന്‍ ഈ എളിയവന്‍ നിര്‍ബന്ധിതനാകുകയാണ്. കുടി നീരു പോലും നിഷേധിച്ച് സ്ത്രീകളും കുട്ടിക്കളും അടങ്ങുന്നവരെ കത്തുന്ന മരുഭൂമിയില്‍ ദിവസങ്ങളോളം തടഞ്ഞു വച്ചതുള്‍പടെ യസീദും അയാളുടെ കിരാത സെെനവും നബികുടുംബത്തോട് കാട്ടിയ ക്രൂരത ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു തീര്‍കുന്നത് കര്‍ബല ഷുഹദാക്കളോട് ചെയ്യുന്ന നീതികേടായേക്കുമെന്നും ഈ എളിയവന്‍ ഭയപ്പെടുന്നു.

കര്‍ബലക്ക് ശേഷം തനിക്കെതിരായ  ജനവികാരത്തെ അമവിയ രാജ വാഴ്ചയിലെ രണ്ടാം രാജാവ് എന്ന നിലയില്‍ ഏതു വിധമാണ് യസീദ് നേരിട്ടതെന്നു കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിക്കട്ടെ.
'ഭരണം അതെങ്ങനെ നേടിയാലും ഭരിക്കുന്നതെങ്ങനെ എന്നതാണ് മുഖ്യം ' എന്ന നദവി പല്ലവി പ്രജാ തല്‍പരനായ യസീദ് മഹാരാജാവിനെ രക്ഷപെടുത്തുമോ എന്നറിയണമല്ലോ .
(അയ്യാമുല്‍ ഹുറ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ച യസീദിന്‍റെ നരനായാട്ട് കൂടി ചേര്‍ത്ത് വായിക്കുമ്പോഴേ കര്‍ബലയുടെ ചരിത്രം പൂര്‍ണ്ണമാകുകയുള്ളു വിസ്താര ഭയത്താല്‍ അത് മറ്റൊരു പേജില്‍  ചേര്‍ക്കാമെന്ന് കരുതുന്നു ഇന്‍ഷാ അല്ലാഹ് സമയലഭ്യത അനുസരിച്ച് അത് മറ്റൊരു കുറിപ്പായ് വെെകാതെ വായിക്കാം സദയം ക്ഷമിക്കുക)

                  

Comments

Popular posts from this blog

ഖുമെെനി എഴുതിയതും മൗലവി വായിച്ചതും

തശയ്യഉും ഷിയാക്കളും